സച്ചിന് വിരമിച്ചു.അങ്ങനെയൊരു ദിവസം വരുമെന്നറിയാമായിരുന്നെങ്കിലും എന്തോ വല്ലാത്ത വിഷമം.സ്ഥിരമായൊന്നും കളി കാണാതെയായിട്ട് വര്ഷങ്ങളായി.എങ്കിലും സച്ചിന് സച്ചിന് തന്നെ മനസ്സില്.ഞാന് ക്രിക്കറ്റ് ആദ്യമായി കാണുന്നതു തന്നെ 99 ല് മാത്രമാണ്,ഇംഗ്ലണ്ടില് നടന്ന വേള്ഡ് കപ്പിലെ ഇന്ത്യ -സൌത്ത് ആഫ്രിക്ക മാച്ച്.പക്ഷേ കളിയുടെ ചരിത്രവും സ്ഥിതി വിവരക്കണക്കുകളും കുറെയൊക്കെ അറിയാമായിരുന്നു.അതു കൊണ്ട് കളി കാണുന്നതിനു മുന്പേ തന്നെ സച്ചിന് എന്ന ഹീറോ മനസ്സില് കുടിയേറിയിരുന്നു. ഏതായാലും ഞാന് ആദ്യമായി കണ്ട കളി ഇന്ത്യ തോറ്റു,പക്ഷേ അന്ന് കപ്പ് സാധ്യതയില് ഫസ്റ്റ് ബെറ്റ് ആയിരുന്ന ടീമിനോടാണല്ലോ എന്നോര്ത്തു സമാധാനിച്ചു.അടുത്ത കളി സിംബാബ്വേയോട്,അതും തോറ്റു എന്നതല്ല തോറ്റ വിധമായിരുന്നു സഹിക്കാന് പറ്റാതിരുന്നത്.ഇതിനിടെ അച്ഛന്റെ മരണവാര്ത്തയറിഞ്ഞ സച്ചിന് നാട്ടിലേക്ക് പോയി,എങ്കിലും അടുത്ത ദിവസം തന്നെ രാജ്യത്തിനു വേണ്ടി കളിക്കാനായി തിരിച്ചെത്തി.(ശ്രീലങ്കയുമായുള്ള മാച്ചില് സച്ചിന് കളിച്ച്ചിരുന്നില്ലെന്നാണോര്മ്മ,ആ കളി ദ്രാവിഡിന്റെയും ഗാംഗുലിയുടെയും സെഞ്ചുറികളുടെ സഹായത്തോടെ ഇന്ത്യ വന് മാര്ജിനില് ജയിച്ചിരുന്നു എന്നും) അച്ഛന്റെ ചിതയടങ്ങും മുന്പ് തിരിച്ചെത്തിയ സച്ചിന് കെനിയക്കെതിരെ സെഞ്ചുറി നേടുകയും ചെയ്തു.പക്ഷേ സൂപര് സിക്സിലെത്തിയ ഇന്ത്യ 3 കളികളില് ഒന്നില് മാത്രമാണ് വിജയിച്ചത് ,പാകിസ്ഥാനോട് മാത്രം.അങ്ങനെ സെമി കാണാതെ തിരിച്ചു വരേണ്ടി വന്നു.സെമിയില് പാകിസ്ഥാന് ന്യൂസിലണ്ടിനോട് ജയിച്ചു, മഴ മൂലം ലക്‌ഷ്യം പുനര് നിര്ണയിച്ച മറ്റേ സെമിയില് സൌത്ത് ആഫ്രിക്ക ആസ്ട്രേലിയയോട് നിര്ഭാഗ്യകരമായ വിധത്തില് സമനില വഴങ്ങി,പുറത്താവുകയും ചെയ്തു.ഫൈനലില് ആസ്ട്രേലിയ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തകര്പ്പന് വിജയത്തോടെ കപ്പു സ്വന്തമാക്കി. വേള്ഡ് കപ്പില് സച്ചിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.''ഏറെ പ്രതീക്ഷിച്ച ബാറ്റില് നിന്നു കിട്ടിയത് പൊട്ടും പൊടിയും മാത്രം''-എന്നു മാതൃഭൂമി മുഖപ്രസംഗമെഴുതിയത് ഓര്മ്മയുണ്ട്.ലോക കപ്പ് കഴിഞ്ഞു വന്ന ഓരോ ക്രിക്കറ്റ് പരമ്പരയും ആവേശത്തോടെ കണ്ടു.പത്താം ക്ലാസ്സില് പഠിക്കുന്ന കാലമാണ്.പഠനം എന്ന കലാപരിപാടി പരീക്ഷയുടെ ടൈം ടേബിള് വന്ന ശേഷം മാത്രം നടക്കുന്ന ഒന്നായിരുന്നതു കൊണ്ട് ക്രിക്കറ്റ് സീരീസ് ഒന്നും മുടക്കിയിരുന്നില്ല.(പഠനത്തെപ്പറ്റി പറയുമ്പോഴാണ്,10 ലെ ടെക്സ്റ്റ് പുസ്തകങ്ങളിലെ സാഹിത്യം ഭീകരമായിരുന്നു,തെറ്റിദ്ധരിക്കേണ്ട,ഭാഷാപാഠപുസ്തകങ്ങളെക്കുറിച്ചല്ല പറഞ്ഞു വരുന്നത്,ചരിത്രം ഭൂമിശാസ്ത്രം തുടങ്ങിയവയിലെ കാര്യമാണ്.പരീക്ഷയുടെ തലേന്നാള് ഹിസ്റ്ററി പഠിക്കുമ്പോള് ബോസ്റ്റണ്‍ ടീ പാര് ട്ടിയുടെ ചിത്രത്തിന്റെ അടിക്കുറിപ്പ് -''തേയിലപ്പെട്ടികള് കപ്പലില് നിന്ന് കടലിലേക്ക് എറിയപ്പെടുന്നു''കര്മ്മണി പ്രയോഗത്തിന്റെ ഉദാഹരണം ചുളുവില് പഠിക്കാന് പറ്റിയില്ലേ! ഇതു കഴിഞ്ഞ് ജ്യോഗ്രഫി ടെക്സ്റ്റ് തുറന്നാലോ, ''അതിനു ശേഷം ഉഷ്ണജലപ്രവാഹം അവിടെ നിന്ന് നീതമാവുകയും........''ഇതൊക്കെ വായിച്ചു രോമാഞ്ച കഞ്ചുകമണിയാമെന്നു വച്ചാല് നേരവുമില്ല!) എസ് എസ് എല് സി പരീക്ഷയുടെ സമയത്തായിരുന്നു ഷാര്ജാ കപ്പ്.ഞാന് അടഞ്ഞ മുറിക്കകത്ത് പഠിക്കുമ്പോള് അച്ഛന് കളി കാണും,ഇടയ്ക്ക് അമ്മയും.അച്ഛന് മുറിയുടെ ജനലിനരികില് വന്ന് അമ്മ കാണാതെ കളിയുടെ പുരോഗതി അറിയിച്ചു കൊണ്ടിരിക്കും.അഗാര്കറിനെയും ശ്രീനാഥിനെയും ഒക്കെ ചീത്ത പറയുന്നുമുണ്ടാവും,ക്യാച് വിട്ട ജഡേജയെയും.സച്ചിന് ഒഴികെ എല്ലാവര്ക്കും ഇതു കിട്ടാറുണ്ട്. സൌത്ത് ആഫ്രിക്ക ഇന്ത്യയിലെ പര്യടനം കഴിഞ്ഞ് തിരിച്ചു പോയതിനു പിന്നാലെ കോഴവിവാദം ആളിപ്പടര്ന്നു.ക്രിക്കറ്റ് വിരോധികള് ആഘോഷിച്ചു.(ഹൊ,എസ് എസ് എല് സി പരീക്ഷ എഴുതിക്കൊണ്ടിരുന്ന സമയത്തു പോലും ഇത്ര ടെന്ഷന് അനുഭവിചിരുന്നില്ല.)സച്ചിന് ഉള്ളതു കൊണ്ട് കളിയോടുള്ള ആവേശം ഇതിനൊക്കെ ഇടയിലും നിലനിന്നു. തൃശ്ശൂരിലെ എന്ട്രന്സ് കോച്ചിംഗ് ക്ലാസ്സിലെ പഠനതിനിടയിലാണ് 2003 -ലെ വേള്ഡ് കപ്പ് വന്നത്.ഹോസ്റ്റലിലെ 30 പേരും ക്രിക്കറ്റ് പ്രേമികള് തന്നെ,എങ്കിലും ക്രിക്കറ്റ് ഭ്രമം തലയ്ക്കു പിടിച്ചവര് ഒരു 8-10 പേരായിരുന്നു,ഞാനുള്പ്പെടെ.ഞാനും ലേഖയും സ്മിതയും ഷംനയും സച്ചിന് ഫാന്സ് .പ്രിയാ സേനനും ദിവ്യയും ഗാംഗുലി ഫാന്സ് , പ്രിയാ പദ്മനാഭനും നീതുവും ദ്രാവിഡ് ഫാന്സ്.രശ്മി ഓരോ ദിവസവും അഭിപ്രായം മാറ്റുന്നതു കൊണ്ട് അവളെ ഞങ്ങള് ഒരു ഫാന്സ് അസോസിയേഷനിലും ചേര്ത്തില്ല.ഫാന്സ് തമ്മിലുള്ള തര്ക്കം ഒഴിവു സമയത്ത് നല്ലൊരു നേരമ്പോക്കായിരുന്നു.രശ്മി പ്രിയയോട് പറയും''സച്ചിന് എടുക്കുന്ന സ്കോറിനെ 20 കൊണ്ട് ഹരിച്ച് 3 കൂട്ടിയാല് ഗാംഗുലിയുടെ സ്കോര് കിട്ടും''.പ്രതികരണം മിക്കവാറും ഓടിച്ചിട്ടു തല്ലലായിരിക്കും.അടുത്ത റൂമില് ദിവ്യ നീതു കേള്ക്കാനായി -''ഞാന് ആക്ച്വലി കന്നടിഗയാണ്,പിന്നെ ശരിക്ക് പറഞ്ഞാല് ഈ രാഹുല് എന്റെയൊരു കസിനായിട്ടു വരും.ഞങ്ങള് ഫാമിലി ആയിട്ടു വളരെ ഭംഗി ഉള്ളവരാണ്,അവന് മാത്രമാണ് ഒരു എക്സെപ്ഷന്'' വേള്ഡ് കപ്പ് വാര്ത്തകളറിയാന് പത്രം മാത്രമാണ് ശരണം.മനോരമയും ദി ഹിന്ദുവും ആണ് വരുത്തുന്നത്.അങ്ങനെയാണ് ഞങ്ങള് കുറച്ചുപേര് ബ്രാഹ്മ മുഹൂര്ത്തം കണ്ടു തുടങ്ങിയത്.പി സി തോമസ് സാറിന്റെ ഇന്സ്റ്റിറ്റ്യൂട്ടിലെ മന്ത്ലി എക്സാമിനു പോലും നേരത്തെ എഴുന്നേല്ക്കാത്തവര് അതിരാവിലെ എന് സി ഇ ആര് ടി ടെക്സ്റ്റ് ബുക്കുമായി സിറ്റൗട്ടില് ഹാജര്.ആകെയുള്ള രണ്ടു പത്രം അഞ്ചും പത്തുമായി വീതിച്ചു പോകും.പിന്നെ കളികളുടെ വിദഗ്ധ വിശകലനം,തര്ക്കം.വാര്ഡന് ഉണര്ന്ന് ''എന്തു നരകമാണിവിടെ'' എന്ന പതിവ് മുഖഭാവവുമായി വാതില്ക്കല് പ്രത്യക്ഷപ്പെടുന്നത് വരെ ഇത് തുടരും. ഇന്ത്യയുടെ ആദ്യത്തെ കളി ഹോളണ്ടുമായി ,വിരസമായ ഒരു വിജയം,സച്ചിന് 52 .രണ്ടാമത്തെ കളി ആസ്ട്രേലിയയോട് തോറ്റു.ഇന്ത്യയില് ആരാധകരുടെ ക്ഷമ നശിച്ചു തുടങ്ങി.അടുത്ത കളി നമീബിയയുമായി.ഇന്ത്യ ജയിച്ചു.സച്ചിന് 152.മാന് ഓഫ് ദ മാച്ച്.സിംബാബ്വെക്കെതിരെ സച്ചിന് 81.ഇംഗ്ലണ്ടിനെതിരെ 50.പാകിസ്ഥാനെതിരെ 75 പന്തില് 98.ശ്രീലങ്കക്കെതിരെ 97.ഈ കളികളെല്ലാം ഇന്ത്യ ജയിക്കുന്നു,സെമിയില് കെനിയയോടും(സച്ചിന് 83.)ഞങ്ങളെല്ലാവരും അവിശ്വസനീയത കലര്ന്ന ആഹ്ളാദത്തിലായിരുന്നു(ഹിന്ദുവില് നിര്മല് ശേഖര് -''Ah what a genius,what a great master of batsmanship he is,what a gifted little man,who is,at once Eminem and Placido Domingo,and at once Mozart and Madonna,and whose bat is,at once a great big axe in the hands of a mad man and the paint brush in the hands of Picasso'') .സച്ചിന് മാത്രമല്ല ടീം മൊത്തത്തില് മികച്ച പ്രകടനം,ബാറ്റിംഗും ബൌളിംഗും ഫീല്ഡിംഗും എല്ലാം.ഫൈനലില് ആസ്ട്രേലിയയാണ് എതിരാളികള്.(സൌത്ത് ആഫ്രിക്ക പതിവു പോലെ ഡക്ക് വര്ത്ത് ലൂയിസ് നിയമത്തിന്റെ പുതിയ 'സാധ്യത' കണ്ടു പിടിച്ചു പുറത്തു പോയിരുന്നു.) ഗില്ലസ്പിക്ക് പരിക്ക് എന്നു കേട്ട് സ്മിതയുടെ ആഹ്ളാദം-'' ഹായ് ഗില്ലസ്പിക്ക് പരിക്ക്,ഇനി ആ ബ്രെറ്റ് ലീയുടെ കൈയും കാലും കൂടി ഒന്നൊടിഞ്ഞു കിട്ടിയാല് മതിയായിരുന്നു,പിന്നെ പറ്റുമെങ്കില് മക്ഗ്രാത്തിന് ഒരു പനി കൂടി വന്നോട്ടെ'' എല്ലാവരും ഫൈനല് വിജയം സ്വപ്നം കണ്ടുതുടങ്ങി.നിരീശ്വരവാദികള് വരെ അടുത്തുള്ള ക്ഷേത്രത്തിലും പള്ളിയിലും പതിവുകാരായി(പി എസ് :എന്റെ കാര്യമല്ല )എന്നിട്ടും ഫൈനലില് ദുരന്തം തന്നെ. ആസ്ട്രേലിയ തുടര്ച്ചയായ രണ്ടാം ലോക കപ്പ് നേടി.മാന് ഓഫ് ദ സീരീസ് സച്ചിന് തന്നെ.11 ഇന്നിംഗ്സില് നിന്ന് 673 റണ്‍സ്. പിന്നെ പതിയെ കളി കാണുന്നത് കുറഞ്ഞു വന്നു,ഹോസ്റ്റല് വാസം കാരണം.സച്ചിന്റെ ഏകദിന ഡബിള് സെഞ്ചുറി കണ്ടിരുന്നു,2011 വേള്ഡ് കപ്പും.ഇനിയെന്നെങ്കിലും കളി കാണുമോ എന്നറിയില്ല.കണ്ടാലും സച്ചിന് ക്രീസില് നില്ക്കുന്ന നേരം മുഴുവനുമുള്ള നെഞ്ചിടിപ്പ് ഇനിയില്ല എന്നുറപ്പ്.
Tuesday, 19 November 2013
Tuesday, 29 October 2013
സ്മൃതി 'ലഹരി'
മുന്നറിയിപ്പ് :മദ്യപാനം ആരോഗ്യത്തിനു ഹാനികരം മുകളില് കാണുന്ന മുന്നറിയിപ്പ് വായിച്ചു പരിചയമുണ്ട്, അലമാരയിലിരിക്കുന്ന 'കുപ്പി' അപൂര്വമായി അടുത്ത് കണ്ടിട്ടുമുണ്ട്.വേറെ വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. മദ്യത്തിന്റെയും വിഷത്തിന്റെയും ഗുണങ്ങള് ഒന്നാണെന്നു പഠിക്കുകയും ചെയ്തിട്ടുണ്ട്.എന്നാലും ഇതൊന്നു കഴിച്ചാലെങ്ങനെയിരിക്കും എന്ന ഒരു കുരുത്തം കെട്ട ജിജ്ഞാസ പണ്ട് തൊട്ടേ ഉണ്ടായിരുന്നു.പക്ഷേ വീട്ടില് പറഞ്ഞാല് പ്രതികരണം വളരെ പൈശാചികവും ബീഭത്സവും ആയിരിക്കും എന്നുറപ്പുള്ളത് കൊണ്ട് നമ്മുടെ ഉള്ളിലെ ജിജ്ഞാസു തത്കാലം പുറത്തവതരിച്ചില്ല. കുറച്ചു കാലം കഴിഞ്ഞു,പഠനം(?) കഴിഞ്ഞു.പിന്നെ വിവാഹം.ഭര്ത്താവിന്റെ ജോലിസ്ഥലത്തേക്ക് താമസം മാറിയതോടെ സര്വ തന്ത്ര സ്വാതന്ത്ര്യവുമായി. ആയിടയ്ക്കാണ് ഒരു കൂട്ടുകാരി അടുത്ത് ഒരു ഹോസ്റ്റലില് താമസിക്കുന്ന കാര്യം അറിഞ്ഞത്. ഇടയ്ക്കൊക്കെ കണ്ടുമുട്ടും, മണിക്കൂറുകളോളം സംസാരിച്ചിരിക്കും,സൂര്യനു കീഴെയും മുകളിലുമുള്ള പലതിനെപ്പറ്റിയും.അങ്ങനെയിരിക്കുമ്പോഴാണ് 2012-ലെ പുതുവര്ഷം വരുന്നത്.എങ്ങനെ ആഘോഷിക്കാം എന്നായി ചര്ച്ച.കേക്കിന്റെ കൂടെ വൈന് കൂടി ആയാലോ എന്ന് അവള്.അവള്ക്ക് ബിയര്,റം തുടങ്ങി കുറച്ചൊക്കെ രുചിയെങ്കിലും അറിയാം.ഏതായാലും ഞങ്ങള് വൈന് അന്വേഷിച്ചു നടന്നെങ്കിലും ആ പരിസരത്തൊന്നും കിട്ടിയില്ല. എന്നു വച്ച് അങ്ങനെ ഉപേക്ഷിക്കാന് പറ്റുമോ.ന്യൂ ഇയര് ഈവിന് സംഗതി കിട്ടിയേ പറ്റൂ.ഒടുവില് 31 നു രാവിലെ ഞാനും ആര്യപുത്രനും കൂടി മാഹിക്ക് ബസ്സ് പിടിച്ചു .അവിടെ ചെന്ന് ആദ്യം കണ്ട വൈന് ഷോപ്പില് കയറി.രണ്ടു ബോട്ടില് വൈന് വാങ്ങി.(ഒന്നു ഞങ്ങള്ക്ക്,ഒന്നു കൂട്ടുകാരിക്കും).പിന്നെ മാഹി വരെ വന്നതല്ലേ എന്ന് കരുതി ഒരു ബ്രാണ്ടിയും.അത് സെലക്ട് ചെയ്യുന്നതിനിടെ നമ്മുടെ ആര്യപുത്രന്റെ ചോദ്യം,''ഇത് മതിയോ?'' എന്ന് എന്നോട് !!ഞാന് കത്തുന്ന ഒരു നോട്ടം നോക്കി.(കക്ഷിക്ക് പഠിക്കുന്ന കാലത്ത് ഒരിക്കല് റമ്മില് കോള ഒഴിച്ച് കഴിച്ചതിന്റെ പരിചയം മാത്രമേയുള്ളൂ.എന്നിരുന്നാല് തന്നെയും ഈ ചോദ്യം കുറച്ചു കൂടിപ്പോയില്ലേ.എനിക്കിതു പതിവാണെന്നല്ലേ കേള്ക്കുന്നവര് കരുതൂ.ഏതായാലും ബാക്കി വീട്ടില് ചെന്നിട്ട് എന്നു ഞാന് മനസ്സില് പറഞ്ഞു) വൈകുന്നേരം ഒരു കുപ്പി വൈന് കൂട്ടുകാരിക്ക് എത്തിച്ചു,അവളും ഒരു റൂം മേറ്റും ചേര്ന്നു സാധനം ഏറ്റുവാങ്ങി സുരക്ഷിതമായി റൂമില് കൊണ്ടു വച്ചു.ഞങ്ങള് തിരിച്ചു വീട്ടിലെത്തി. വൈകാതെ വൈന് ഗ്ലാസ്സിലേക്ക് പകര്ന്നു.നല്ല ചുവന്ന നിറം.(10-ല് പഠിച്ച 'ജീവിതോത്സവം' ഓര്മ്മ വന്നു.''ചിന്താ സുന്ദര കാവ്യവും ലഘുതരം ഭോജ്യങ്ങളും ചെന്നിറം ചിന്തിപ്പൂമ്പത പൊങ്ങി വീഞ്ഞു നിറയും സുസ്ഫാടികക്കിണ്‍ണവും '')രുചിച്ചു നോക്കിയപ്പോള് ആവശ്യത്തിലധികം കയ്പ് .പിന്നെ കണ്ണ് ചിമ്മി ഒന്നൊന്നര ഗ്ലാസ് അകത്താക്കി.നീ തന്നെ കഴിച്ചോ എന്ന് ഭര്ത്താവ് .(പാല് കാണുന്നത് തന്നെ അലര്ജി ആയ എന്നെക്കൊണ്ട് ആദ്യരാത്രി ഒരു വലിയ ഗ്ലാസ്സ് നിറയെ പാല് ഒറ്റയ്ക്ക് കുടിപ്പിച്ച ആളാണ്.അമ്മായി അമ്മയും നാത്തൂനും കൂടി പഞ്ചസാരയിട്ട പാലും തന്നു പറഞ്ഞു വിട്ടതാണെന്ന് ഞാന്.''അവര് തന്നെന്ന് കരുതി ഇതും എടുത്തോണ്ടു പോരാന് നിന്നോടാര് പറഞ്ഞു, ഞാന് ഒരിക്കലും പാല് കുടിക്കാറില്ല ''എന്നു കക്ഷി. ഗത്യന്തരമില്ലാതെ ഞാന് തന്നെ കുടിച്ചു ,ഈ ചടങ്ങ് കണ്ടുപിടിച്ച്ചവരെ പ്രാകിക്കൊണ്ട്.) കുറച്ചു നേരം ടി വി കണ്ട് ഇരുന്നു.എഴുന്നേറ്റപ്പോള് ചെറിയ പ്രശ്നം ,ബാലന്സ് കിട്ടുന്നില്ല.ഓ ഇതാണോ ഈ കിക്ക് എന്നു പറയുന്ന സംഗതി!!12 മണി വരെ ഇരുന്ന ശേഷം ഫ്രണ്ട്സിനു പുതുവത്സരാശംസകള് അയച്ചു .പിന്നെ കിടന്നുറങ്ങി. രാവിലെ കേക്കും വാങ്ങി കൂട്ടുകാരിയുടെ അടുത്തേക്ക്. തലേന്നാളത്തെ കഥ അവള് പറഞ്ഞു തുടങ്ങി.''രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് മുറിയില് കയറിയപ്പോഴേ മിലി തിരക്കു കൂട്ടിത്തുടങ്ങി.കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞിട്ടു കേള്ക്കുന്നില്ല.ബോട്ടിലിന്റെ അടപ്പു തെറിച്ച ശബ്ദം വാര്ഡന്റെ റൂമില് വരെ കേട്ടിട്ടുണ്ടാകും.കയ്പു കൊണ്ട് കുടിക്കാന് ബുദ്ധിമുട്ടു തോന്നിയത് കൊണ്ട് കുറെ പഞ്ചസാരയിട്ട് അഡ്ജസ്റ്റ് ചെയ്തു .നൂല് പോലെയിരിക്കുന്ന മിലി കുടിക്കുന്നത് കണ്ട് എനിക്ക് തന്നെ പേടിയായി.അവള്ക്ക് ബാംഗ്ളൂരില് പഠിക്കുന്ന സമയത്ത് ബിയര് കുടിച്ചു പരിചയമുന്ടെന്ന്.'' രണ്ടു പേരും ചേര്ന്ന് ഒരു കുപ്പി വൈന് തീര്ത്തു.കുറെ നേരം വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.മിലിയുടെ സംസാരം കുറച്ചു കൂടി എന്നു മാത്രം.പഴയ പല കഥകളും പറയാന് തുടങ്ങി.ബാംഗ്ലൂരില് പഠിക്കുമ്പോള് തമിഴനായ ഒരു അധ്യാപകനോടു പ്രണയം തോന്നിയതും അതിന്റെ ആവേശത്തില് തമിഴ് അക്ഷരമാല വരെ പഠിച്ചതും മറ്റും.(കര്ണാടകയില് പഠിക്കാന് പോയ ഇവള് തമിഴ് വായിക്കുന്നതിന്റെ ഗുട്ടന്സ് ഇപ്പോഴല്ലേ പിടി കിട്ടിയത്.)കൂട്ടുകാരിക്കാണെങ്കില് മിലി മനസ്സു തുറക്കുന്നത് നല്ലൊരു നേരംപോക്ക് ആയി തോന്നി.അവള് പ്രോത്സാഹനമായി പുട്ടിനു തേങ്ങ എന്നത് പോലെ ചോദിച്ചു കൊണ്ടിരുന്നു - ''എന്നിട്ട് മിലി ?'' പാവം മിലി .കുറച്ചു കഴിഞ്ഞപ്പോള് സെന്റിമെന്റലായി.കഥയിലെ സാറിന്റെ കല്യാണം കഴിഞ്ഞു.''നിനക്ക് വിഷമം തോന്നിയോ മിലി''എന്ന് കൂട്ടുകാരി.''ഉം.ഞാന് കുറെ കരഞ്ഞു ''എന്ന് മറുപടി.''നിനക്ക് വട്ടുണ്ടോ.ഇതൊക്കെ നിന്റെ വെറും തോന്നലല്ലേ .അവളുടെ ഒരു കോപ്പിലെ പ്രണയം ''എന്ന് കൂട്ടുകാരി വയലന്റായി.ഇതിനുള്ള മറുപടിയായിരുന്നു മിലിയുടെ പുതുവര്ഷത്തിലെ മാസ്റ്റര്പീസ് -''പരാജയപ്പെട്ട പ്രണയങ്ങളല്ലേ അനശ്വരമായി നില്ക്കുന്നത്.കൃഷ്ണന് രാധയെ കല്യാണം കഴിച്ചോ?ഇല്ലല്ലോ?അവരുടെ പ്രണയത്തെ പറ്റിയല്ലേ എല്ലാവരും പറയുന്നത്.അതുപോലെയാണ് എന്റെ പ്രണയവും.'' ഇത്രയുമായപ്പോള് ഇന്റെര്വല് ആയി.കുറെ നേരം മിലി ഓഫ് ആയി.രക്ഷപ്പെട്ടെന്നു കരുതി ഇരിക്കുമ്പോഴാണ് ''എനിക്ക് ഛര്ദ്ദി ക്കാന് തോന്നുന്നു'' എന്നു മിലി.ഒരുവിധത്തില് ബാത്‌റൂമില് കൊണ്ടു ചെന്നാക്കി.കുറെ നേരം ഛര്ദ്ദി തന്നെ.ഒടുവില് ഒരുവിധം അതൊന്നു നിന്നു കിട്ടിയപ്പോള് അടുത്ത ആവശ്യം വന്നു.-''ഇത് ഇവിടെ വേണ്ട.ഇതൊന്ന് എടുത്തു മാറ്റുമോ?''മിലി പറയുന്ന അനാവശ്യ വസ്തു മറ്റൊന്നുമല്ല, ബാത്ത് റൂമിലെ യൂറോപ്യന് ക്ളോസറ്റ് ആണ്.അല്ലെങ്കില് തന്നെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു നില്ക്കുന്ന കൂട്ടുകാരിക്ക് ഇത് കൂടി കേട്ടപ്പോള് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു.''എന്തോ കുറച്ചു കഴിഞ്ഞപ്പോള് അവള് ഉറങ്ങിപ്പോയി.ഇല്ലെങ്കില് പുതുവര്ഷത്തില് തന്നെ ഞാനൊരു കൊലപാതകി ആയേനെ''എന്ന് അവള് ആത്മാര്ത്ഥമായി തന്നെയാണ് പറഞ്ഞതെന്ന് എനിക്ക് തോന്നി.
Tuesday, 10 September 2013
'ഗുരുഗുല'വും 'അന്ധത'യും
തൃശ്ശൂരിലെ എന്ട്രന്സ് കോച്ചിംഗ് ക്ലാസ്സിലെ ഒരു വര്ഷത്തെ പഠനം കഴിഞ്ഞ് പരീക്ഷ എഴുതി.ആദ്യം കിട്ടിയത് എഞ്ചിനീയറിങ്ങിനായിരുന്നു, വയനാട് ഗവ: എന്ജിനീയറിങ് കോളേജില് .എനിക്കാണെങ്കില് കണക്കും ഫിസിക്സും പണ്ടേ ചതുര്ത്‌ഥിയാണ്. ഡിഗ്രിയ്ക്ക് ഫിസിക്സ് പഠിക്കുന്നത് ഒഴിവാക്കാന് വേണ്ടിയാണ് തൃശ്ശൂരില് പോയത് തന്നെ. സ്റ്റാറ്റിക്സും മെക്കാനിക്സും ഗ്രാഫിക്സുമെല്ലാം ചേര്ന്നു എന്നെ വട്ടാക്കി.പോരെങ്കില് മാത്സും. ഇന്റെഗ്രേഷന്റെ ചിഹ്നം കാണുന്നതേ എനിക്ക് അലെര്ജി ആയിരുന്നു. ഏതായാലും രണ്ടു മാസം കഴിയുമ്പോഴേക്ക് ഹയര് ഓപ്ഷന് വന്നു,എനിക്ക് ആയുര്വേദം കിട്ടുകയും ചെയ്തു. അങ്ങനെ 2003 ഒക്ടോബറില് കണ്ണൂര് ഗവ:ആയുര്വേദ കോളേജില് കാല് കുത്തി.ഒന്നര വര്ഷം കഴിഞ്ഞു മാത്രമേ പരീക്ഷ വരൂ എന്നത് കൊണ്ട് തന്നെ ഞങ്ങള്ക്ക് കോളേജില് ആഘോഷങ്ങള്ക്കൊന്നുംഒരുകുറവുമുണ്ടായിരുന്നില്ല.ആര്ട്സ് ഡേ, ഹൗസ് സര്ജന്സ് ഡേ,യൂണിയന് ഇനോഗുറേഷന് ,ഫൈന് ആര്ട്സ് ഇനോഗുറേഷന്, എല് എച് ഡേ ,എം എച് ഡേ ......ഇതിനിടയിലാണ് ആയുര്ഫെസ്റ്റ്(സംസ്ഥാനതലത്തില് ആയുര്വേദ കോളേജുകളുടെ കലോത്സവം) വരുന്നത്. 2004ഓഗസ്റ്റിലാണ് ആയുര്ഫെസ്റ്റ്. രണ്ടു മൂന്ന് മാസങ്ങള്ക്ക് മുന്പ് തന്നെ പ്രാക്ടീസ് തുടങ്ങി. രചനാ മത്സരങ്ങള്ക്കായി സ്ക്രീനിംഗ് നടക്കുന്നുണ്ടായിരുന്നു. നൃത്തം, അഭിനയം,സംഗീതം തുടങ്ങിയ സുകുമാര കലകളുമായി യാതൊരു ബന്ധവുമില്ലാത്ത ഞങ്ങള് ചിലരൊക്കെ പേപ്പറും പേനയുമായി അവിടെ ഹാജരായി.കൂടെ ഒരു സ്ക്രീനിംഗ് പോലും വിടാതെ എല്ലാത്തിനും കയറുന്ന ഒരു സഹപാഠിയും.കവിത, കഥ,എസ്സേ ,ചിത്രരചന -എല്ലായിടത്തും കക്ഷിയെ കാണാം. പെന്സില് ഡ്രോയിംഗ് നടക്കുന്ന ക്ളാസ്സ് മുറിയാണ് രംഗം.മത്സരം കഴിഞ്ഞ ശേഷം മറ്റു കുട്ടികള് മുറിയില് കയറി ചിത്രങ്ങള് കാണുകയാണ്. മത്സരത്തിന്റെ വിഷയം 'ഗുരുകുലം' ആയിരുന്നു.നമ്മുടെ കഥാനായകന് വരച്ച ചിത്രം ഒരു ഹിറ്റായി മാറി-ഒരു ആല്മരത്തിനു ചുവട്ടില് ഉപ്പിലിട്ടുണക്കിയ പരുവത്തിലുള്ള ഒരു ഗുരുവും അതേ ശരീരപ്രകൃതിയോടു കൂടിയ കുറെ ശിഷ്യന്മാരും, കുറച്ചു ദൂരെ ഒരു ഓലപ്പുര (അത് ആശ്രമമാണത്രേ !), അതിന്റെ മുറ്റത്ത് പട്ടിയെപ്പോലുള്ള ഒരു ജീവിയും അതിന്റെ കുഞ്ഞും (ആശ്രമത്തിലെ പശുവും കിടാവുമാണ് അതെന്നു അവന് പിന്നീട് പറഞ്ഞു തന്നു!!). എങ്കിലും ചിത്രത്തിന്റെ ഹൈലൈറ്റ് ഇതൊന്നുമായിരുന്നില്ല .ഓലപ്പുരയിലേക്ക് ഒരു ബോര്ഡ് -'ഗുരുഗുലം'-ഒരു ആരോമാര്ക്കും കക്ഷിയുടെ അടുത്ത മത്സര ഇനം കവിതാരചന ആയിരുന്നു ,വിഷയം 'ഘടികാര സൂചികള്'.പെട്ടെന്ന് തന്നെ എഴുതിത്തീര്ത്ത് ആള് പുറത്തിറങ്ങി, അതേ സമയം നടക്കുന്ന മറ്റൊരിനത്ത്തില് പങ്കെടുക്കേണ്ടതാണ്.മേശപ്പുറത്തു വച്ചിട്ടു പോയ പേപ്പര് റൂമില് നിന്നിരുന്ന സാര് എടുത്തു വായിക്കുന്നത് കണ്ടു ,ഞെട്ടുന്നതും .കാര്യമറിയാനായി മത്സരം കഴിഞ്ഞപ്പോള് ആരോ അതെടുത്തു നോക്കി.കവിതയുടെ തുടക്കം:''ഞാന് അവളെ പുണര്ന്നപ്പോള് ഘടികാര സൂചികള് നിശ്ചലമായി'' മലയാളം കഥാരചനയിലായിരുന്നു അടുത്ത പ്രകടനം.അത് വായിച്ച ഒരു സുഹൃത്ത് വന്ന് കഥാ സാരം പറഞ്ഞു തന്നത് ഇങ്ങെനയായിരുന്നു :''ഒരു ബലാത്സംഗം,ഒരു ഗര്ഭച്ഛിദ്രം, ഒരു കുഞ്ഞിക്കാല് '' (ഗര്ഭച്ഛിദ്രത്തിനു ശേഷം കുഞ്ഞിക്കാല് എവിടെ നിന്നു വന്നെന്നറിയില്ല ) ഇതേ സമയത്ത് ഓണ്‍ സ്റ്റേജ് മത്സരങ്ങളുടെ പ്രാക്റ്റീസ് തകൃതിയായി നടക്കുന്നുണ്ടായിരുന്നു.പ്രത്യേകിച്ച് നാടകത്തിന്റെ.മതഭ്രാന്ത് വര്ഗീയ ലഹളയിലേക്കും സര്വനാശത്തിലേക്കും നയിക്കുന്നതാണ് കഥ.നാടകത്തിന്റെ പേര് 'അന്ധത'. നായകന്റെ പേര് മുഹമ്മദ് ,ഞങ്ങളുടെ ഒരു സഹപാഠിയാണ് ആ വേഷം ചെയ്യുന്നത്.നായിക പാര്വതി ,ഒരു സീനിയര് വിദ്യാര്ത്ഥിനി ചെയ്യുന്നു.പിന്നെ ഇവരുടെ മക്കളായി രണ്ടു സീനിയര് വിദ്യാര്ഥികള്.കൂടാതെ നാല് പപ്പെറ്റ്സും.നാടകം സംവിധാനം ചെയ്യുന്നത് പുറത്തു നിന്നൊരാളാണ്.വികാര തീവ്രമായ ഡയലോഗുകളും സംഘര്ഷാത്മകമായ രംഗങ്ങളും.ദിവസവും നിരത്താതെ പരിശീലനം, പപ്പെറ്റ്സ് പോലും.ഞങ്ങളൊക്കെ മൂന്നാം നിലയിലെ ഓഡിറ്റോറിയത്തിലാണ് മുഴുവന് സമയവും.എന്തുവന്നാലും നാടകത്തിനു നമുക്ക് തന്നെ ഒന്നാം സ്ഥാനം എന്ന് എല്ലാവരും ഉറപ്പിച്ചു. അങ്ങനെ കാത്തുകാത്തിരുന്ന ആയുര്ഫെസ്റ്റ് എത്തി.തൃപ്പൂണിത്തുറ ഗവ: ആയുര്വേദ കോളേജില് വച്ചാണ് മത്സരങ്ങള്.പരിയാരത്ത് നിന്ന് കുറച്ചു പേര് രാത്രി കോളേജ് ബസ്സില് യാത്ര പുറപ്പെട്ടു.ബാക്കിയുള്ളവര് രാവിലെ പയ്യന്നൂരില് നിന്ന് പരശുരാം എക്സ്പ്രെസ്സിനും.12,13,14,15 തീയതികളിലായിരുന്നു ആയുര്ഫെസ്റ്റ് . അവിടത്തെ പഴയ എം എച്ച് ലാണ് ഞങ്ങള്ക്ക് താമസിക്കേണ്ടി വന്നത്.രണ്ടു മെയിന് സ്റ്റേജുകളിലെക്കും മാറി മാറി ചെന്ന് ഞങ്ങള് സ്വന്തം കോളേജിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ചിലയിനങ്ങളിലൊക്കെ ഞങ്ങള്ക്ക് സമ്മാനം കിട്ടുകയും ചെയ്തു. 14 നു രാത്രിയായിരുന്നു നാടക മത്സരം.പതിവ് പോലെ പ്രോത്സാഹനത്തിനായി ഞങ്ങളുമുണ്ട്.നാടകത്തിന്റെ പേര് അനൌണ്‍സ് ചെയ്തു-''അന്ധത'' . അതിനു ശേഷം എന്താണ് സംഭവിച്ചതെന്നു ഞങ്ങള്ക്ക് ആര്ക്കും മനസ്സിലായില്ല.ലൈറ്റും സൌണ്ടും ഡയലോഗുകളും തമ്മിലുള്ള ബന്ധമെന്താണെന്നു ഒരാള്ക്കും മനസ്സിലായില്ല.ഇതേതു കോളേജിന്റെ നാടകമാണെന്ന് പലരും ചോദിച്ചു തുടങ്ങി .ഞങ്ങള് മിണ്ടിയില്ല.ഇതിനിടെ ഞങ്ങളുടെ രണ്ടു സീനിയര് ചേട്ടന്മാര് പരസ്പരം ഇതേ ചോദ്യം ഉറക്കെ ചോദിക്കുന്നത് കേട്ട് ഞങ്ങള് ഞെട്ടി. 15ന് രാവിലെ എഴുന്നേറ്റപ്പോള് തൊട്ടടുത്തുള്ള സ്കൂളില് ആഘോഷം.എന്താണെന്ന് ആദ്യം മനസ്സിലായില്ല.പലരും പല ഊഹങ്ങളും പറഞ്ഞു .പിന്നീടാണ് ബോധോദയമുണ്ടായത് ,ആഗസ്റ്റ് 15!.കുറെ ദിവസങ്ങളായി ആയുര്ഫെസ്റ്റ് തലയ്ക്കു പിടിച്ചിരിക്കുകയായിരുന്നെന്നു മാത്രവുമല്ല പുറം ലോകവുമായി ബന്ധവുമില്ല.എന്തായാലും ഈ അബദ്ധം ഞങ്ങള് ആരോടും പറഞ്ഞില്ല.രാത്രി സമാപന സമ്മേളനം നടന്നതിനു ശേഷം മടക്കയാത്ര ആരംഭിച്ചു .ബസ്സില് നിശ്ശബ്ദതയായിരുന്നു.''എല്ലാം പോയില്ലേടേ, ഇനിയെന്ത് ''? എന്ന് സാര് . കുറച്ചു കഴിഞ്ഞപ്പോഴേക്കും മിക്കവരും ഉറങ്ങി.വഴിയില് കോട്ടക്കലും കോഴിക്കോടും വടകരയിലുമൊക്കെ ചിലരൊക്കെ ഇറങ്ങി.ബാക്കിയുള്ളവര് ഉറക്കം തന്നെ .അതിനിടെ ഉറങ്ങാതിരിക്കുകയായിരുന്ന രണ്ടു സീനിയേഴ്സ് നാടകത്തെ കുറിച്ച് പറയുന്നത് കേട്ടു -''അപ്പോള് പാര്വതി:എന്താണു മുഹമ്മദ് നീ പറയുന്നത് ?'' അപ്പോള് മുഹമ്മദ്:പാര്വതീ നമുക്കെന്താണ് സംഭവിക്കുന്നത്?''
Sunday, 8 September 2013
പ്രണയ നഷ്ടം
ആയിരത്തൊന്നു രാവില് ഞാന് കഥയായീ കിനാവുമായ് നിറയും മൊഴിയായും നിന് മനസ്സിന് വാതില് മുട്ടി ഞാന് നമുക്കായ് കാടുകള് പൂത്തൂ മഞ്ഞുതിര്ന്നൂ കിനാക്കളില് പിന്നെ നീ കണ്ണനെത്തേടും രാധയായീ , മറന്നുവോ? നിലാവില് ചമ്പകം പൂക്കും സുഗന്ധം വാഴ്വിലാകവേ നിറയുന്നൂ , പകര്ന്നൂ നിന് പ്രണയം വീഞ്ഞു പോലെ നീ തുളുമ്പീ ചഷകം , അന്നു മറന്നൂ നമ്മെ നാം സ്വയം പ്രണയം വഴിയും കാലം മാത്ര പോലെ കടന്നു പോയ് മഥുരയ്ക്കല്ല നീ പോയ് , എന് വിരഹം എരിവേനലായ് തിരികെ വരുമെന്നൊന്നും വാക്കു തന്നതുമില്ല നീ മഴ പെയ്യും മേഘമായ് നിന് മിഴികള് വിരഹാതുരം പടരുന്നൂ മിന്നല് പോലെന് മനസ്സില് വിരഹസ്മൃതി തുളുമ്പീ മിഴിനീര് വീണു പ്രണയം, നമ്മള് തങ്ങളില് പറഞ്ഞൂ - മാറ്റു കൂട്ടുന്നൂ വിരഹം ഏതൊരന്പിനും ഓര്ത്തതില്ലിത്രയൊന്നും നാം വിരഹം വേദനാകരം നിറയുന്നൂ പ്രളയം പോല് നി- ന്നോര്മ്മയെന് ഹൃത്തിലാകവേ അത്രമേലാഴമേറും നിന് സ്നേഹമെന് വാഴ്വിലാകവേ പടരുന്നൂ, അറിവൂ നിന്നെ ഉയിരില് ; ഉടല് നീളെയും കുറിച്ചത്രേ മുഹൂര്ത്തം ; നിന് സ്വയംവര മഹോത്സവ- മടുത്തൂ രഥവേഗങ്ങള്- ക്കൊപ്പമെത്താന് കുതിക്കയായ് മോഹാവേഗം, ക്ഷണമില്ലെ- ന്നൊരുമാത്ര മറന്നു ഞാന് നിനക്കായ് കന്യകേ ഞാന് നൂ- റായിരം വില്ലൊടിച്ചിടാം മൂന്നു ലോകത്തിലും ചെന്നേ- തിന്ദ്രനെയും ജയിച്ച്ചിടാം അറിയാ, മെങ്കിലും നിന്നെ- യെനിക്കായ് നല്കുകില്ലവര് ഹസിച്ചീടാം വെറും ഭ്രാന്ത- മോഹമെന്നേ പുലമ്പിടാം ''കന്യയെ കന്യയോ വേള്ക്കാന് ''!! നടുങ്ങാം കാതു പൊത്തിടാം ആയിരം നാവുകള് മന്ത്ര- മോതിയുച്ചാടനത്തിനായ് എന്റെ സ്നേഹത്തെ നിന്നില് നി- ന്നൊഴിപ്പിച്ചൂ , ജയിച്ചവര് അലയുന്നെന് പ്രണയം രാവും പകലും നിന്റെയോര്മ്മയില് എരിയും വെയിലെന് തപ്ത- നിശ്വാസം , അറിയുന്നുവോ
Saturday, 7 September 2013
എന്റെ ഗ്രാമം
എങ്ങനെ മറക്കേണ്ടു ഞാന് നിന്നെ വെണ്ണിലാവില് ചിരിക്കും പുഴയെ പൊന്നുരുക്കിയൊഴിക്കുന്ന സന്ധ്യ വന്നു പോകുന്ന വേനല്ക്കിനാവില് പുഴ കടന്നോടിയെത്തിയെന് വീട്ടിന് കതകില് മുട്ടുന്ന വേനല്മഴയെ പുഴയിലോളങ്ങള് പോലെ കണ്മുന്നില് ഒഴുകി മാഞ്ഞൊരെന് ബാല്യകാലത്തെ ഭാവനയ്ക്കു ചിറകു വിടര്ത്താന് അതിരു കാണാത്തൊരാകാശമേകി കഥയിലോരോന്നിലും വന്നു നീയെ- ന്നുയിരില് രാജ്യവും രാജാവുമായി സ്വപ്നമായ് പരമാര്ത്ഥമായും നീ സ്വച്ഛമായൊഴുകും കാലമായ് നീ എന്നുമെന് കാമനയ്ക്കുണര്വേകും നിത്യ സാന്നിധ്യമായ് നിന് സ്മൃതികള് നില്പ്പു ജീവന്റെ ജീവനായ് നീ,യെന് - നഷ്ടസ്വപ്നമായ് എന് പ്രിയ ഗ്രാമം. എത്ര രാവും പകലും വരഞ്ഞൂ വര്ണ്ണ ചിത്രങ്ങളെന് സ്മൃതിത്താളില് വന്നു പോം ഋതുവോരോന്നു, മെന്നാ- ലോര്മ്മയില് നീ വസന്തര്ത്തുവെന്നും.
Friday, 6 September 2013
ബാല്യകാല സ്മരണകള്-1
ഞാന് എന്നാണ് ആദ്യമായി കവിത കേട്ടത് എന്ന് കൃത്യമായി അറിയില്ല. എന്റെ ഏറ്റവും ആദ്യത്തെ ഓര്മ്മകളില് തന്നെ കവിതയുണ്ട് . അമ്മ ഒരു മലയാളം അദ്ധ്യാപിക ആയിരുന്നതു കൊണ്ടാവാം വെറുതെ ഇരിക്കുമ്പോഴെല്ലാം 8,9,10 ക്ലാസ്സുകളിലെ പല പദ്യങ്ങളും ചൊല്ലിത്തരുമായിരുന്നു .ഇടശ്ശേരിയുടെ പൂതപ്പാട്ടായിരുന്നു ഒരു പതിവു പദ്യം .എങ്കിലും ഞാന് ആദ്യമായി ഹൃദിസ്ഥ മാക്കിയതും ചൊല്ലിനടന്നതും കര്ഷകന് എന്ന കവിതയായിരുന്നു. ''കൊന്നപ്പൂവിലെ മഞ്ഞകള് മഞ്ഞ- ക്കിളിയുടെ ചുണ്ടിന്നരുണിമ ചേര്ന്നവ മഞ്ജുള,മസ്തമനാദ്രിച്ചെരിവിലെ മഞ്ഞകള് പെയ്തു കിടക്കുംപോലെ '' എന്ന് തുടങ്ങുന്ന കവിത .(അന്നെനിക്ക് കഷ്ടി മൂന്നു വയസ്സ് പോലും കാണില്ലെന്നാണ് പറയപ്പെടുന്നത് ,എനിക്കറിഞ്ഞുകൂട ) പിന്നീട് അക്ഷരം പഠിച്ചു കഴിഞ്ഞതും ഞാന് വീട്ടിലുള്ള സകല പുസ്തകങ്ങളുടെയും മേല് ആക്രമണം തുടങ്ങി .ചങ്ങനാശ്ശേരിപ്പെട്ടി (അമ്മ ബി എഡ് നു പഠിച്ചത് ചങ്ങനാശ്ശേരിയിലായിരുന്നു .അങ്ങനെ ചങ്ങനാശ്ശേരി കണ്ടു തിരിച്ചെത്തിയത് കൊണ്ടാവാം ഈ പേരിലാണ് വീട്ടില് അത് അറിയപ്പെട്ടിരുന്നത്.)യില് നിന്നാണ് കവിയരങ്ങ് ,നവീന കവിതകള് തുടങ്ങിയ പുസ്തകങ്ങള് ഞാന് കണ്ടെടുത്തത്. വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി', ഓ എന് വി യുടെ 'ചോറൂണ്‍', സുഗതകുമാരിയുടെ 'കൃഷ്ണ നീയെന്നെ അറിയില്ല', അയ്യപ്പപ്പണിക്കരുടെ 'ഗോപികാദണ്ഡകം', ആറ്റൂര് രവിവര്മയുടെ 'സംക്രമണം ',കടമ്മനിട്ടയുടെ 'ശാന്ത' ഇവയൊക്കെയാണ് കവിയരങ്ങ് എന്ന പുസ്തകത്തിലുണ്ടായിരുന്നത്.കൂടാതെ 'ജോസ് ജോസഫിന്റെ മരണം', 'വടക്കന് പാട്ട്' തുടങ്ങിയവയും. വയലാറിന്റെ 'സര്ഗ്ഗ സംഗീതം', ഓ എന് വി യുടെ 'നിശാഗന്ധി നീയെത്ര ധന്യ' മുതലായ കവിതകളും 'അര്ക്കം', 'തുളസി', 'കായിക്കരയിലേക്ക് വീണ്ടും', 'അസ്ഥികൂടത്തിന്റെ ചിരി' തുടങ്ങിയവയുമായിരുന്നു നവീന കവിതകള് എന്ന പുസ്തകത്തില് .
Wednesday, 4 September 2013
കാത്തുനില്പ്
ഇലകളൊക്കെപ്പൊഴിഞ്ഞ ശിശിരത്തില് തരളമാം നിനവെല്ലാം മറഞ്ഞുപോയ് പൂവിടും കാലമോര്മ്മയില് മാത്രമായ് കാതരസ്നേഹമവ്യക്ത സ്വപ്നമായ് നീ വരും നാള് കിനാവു കണ്ടാണു ഞാന് നീരവമൊഴുകീടുംനിലാനദി- യോരമാര്ന്നു രാവോരോന്നിലും നിന്നെ വേണുവൂതി വിളിച്ചു സ്നേഹാതുരം.
Tuesday, 3 September 2013
ബൂലോകത്തേക്ക് എന്റെ കാല്വെപ്പ്
കുറച്ചു നാളുകളായി ബ്ലോഗുകള് വായിക്കാന് തുടങ്ങിയിട്ട്.എല്ലാവരും എഴുതുന്നതു കാണുമ്പോള് എനിക്കും എഴുതണമെന്ന് ആഗ്രഹം തോന്നാറുണ്ട് .കഥയെഴുത്ത് എനിക്കു പറഞ്ഞിട്ടുള്ളതല്ലെന്നു പണ്ടേ മനസ്സിലായിരുന്നു .അതുകൊണ്ട് വായനക്കാര് രക്ഷപ്പെട്ടു ,അത്ര തന്നെ . പ്രൈമറി സ്കൂളില് പഠിക്കുന്ന കാലത്ത് ചുമര് മാസികയ്ക്ക് വേണ്ടി ''ആടേ ആടേ കുഞ്ഞാടേ '' പോലുള്ള കുഞ്ഞുകവിതകള് എഴുതിയായിരുന്നു സാഹിത്യലോകത്തേക്കു പിച്ച വച്ചത് .പിന്നീട് ഹൈസ്കൂളില് പഠിക്കുംപോഴൊക്കെ ഒന്നുരണ്ട് കവിതകളൊക്കെ എഴുതിയതായി ഓര്ക്കുന്നു . പ്ലസ് വണ്ണില് വച്ചായിരുന്നു ആദ്യമായി ഒരു മത്സരത്തിനായി കവിതയെഴുതുന്നത് .എന്റെ ഭാഗ്യമോ മറ്റുള്ള കുട്ടികളുടെ നിര്ഭാഗ്യമോ , എനിക്ക് ഒന്നാം സ്ഥാനം കിട്ടി.അന്നൊക്കെ വൃത്തത്തിലായിരുന്നു എഴുത്ത്. പ്ളസ്ടു കഴിഞ്ഞപ്പോള് എന്ട്രന്സ് കോച്ചിംഗിനെന്നു പറഞ്ഞ് ഒരു വര്ഷം തൃശ്ശൂരില് .അവിടെ കുട്ടികളെല്ലാവരും തലകുത്തിമറിഞ്ഞു പഠിക്കുകയാണെന്നാണ് വെപ്പ് .തീര്ച്ചയായും അങ്ങനെയുള്ളവരുണ്ടായിരുന്നു .അവിടെയും റഫ് ബുക്കിന്റെ പിന്നിലെ പേജുകളില് കവിതയെഴുത്ത് തുടര്ന്നു . പിന്നീട് പരിയാരം ഗവ :ആയുര്വേദ കോളേ ജില് (2003-2009) .ആര്ട്സ് ഡെയ്ക്കും മറ്റും ഒന്നുരണ്ടു തവണ സമ്മാനം കിട്ടി .പിന്നീട് സംസ്ഥാന തലത്തിലുള്ള ആയുര് ഫെസ്റ്റില് രണ്ടാം സ്ഥാനം കിട്ടി.അപ്പൊഴേക്കും ഞാന് വൃത്തമില്ലാതെ കവിതയെഴുതാന് പഠിച്ചിരുന്നു (എഴുതിവച്ചിരിക്കുന്നത് എന്താണെന്നു വിധികര്ത്താക്കല്ക്കെന്നല്ല എഴുതിയ നമുക്ക് പോലും മനസ്സിലാവരുത് !!സമ്മാനം ഏതെങ്കിലുമൊന്ന് ഉറപ്പ് )അങ്ങനെ ഒരു തവണ (2005-ലാണെന്നു തോന്നുന്നു ) കണ്ണൂര് യൂനിവേഴ്സിററി കലോത്സവത്തില് മൂന്നാം സ്ഥാനവും ലഭിച്ചു.ഇതൊക്കെയാണ് എന്റെ ഇതുവരെയുള്ള 'സാഹിത്യജീവിത' ചരിത്രം .
Wednesday, 28 August 2013
കടലില് മഴ പെയ്യുമ്പോള്
അലകടലാമെന് മനസ്സില് നീയിന്ന് നനുത്ത സൌഹൃദമഴയായ് പെയ്യുന്നു നിനവിലിന്നതിന് മധു കിനിയുന്നു അതെന്റെ ജീവനില് പടര്ന്നലിയുന്നു കരുണയറ്റൊരീ ജഗത്തിലോരോരോ നിമിഷവുമെണ്ണി കഴിഞ്ഞിടുമ്പോഴും തണുത്തൊരു കാറ്റായ് മനസ്സില് വീശും നിന് പ്രിയതരം സ്മൃതി , ഒരേയൊരാശ്വാസം തിരക്കുകള്ക്കെന്നെ സ്വയമര്പ്പിച്ചു ഞാന് ഋതു ഭേദങ്ങളുമറിയാതെ പോകെ കവിതയായി നീ വരുമെന്നോര്മ്മയില് മധുരബാല്യത്തെ തിരിച്ചു തന്നീടാന് മറക്കുവാനാവില്ലൊരിക്കലും തപ്ത- മനസ്സിനെയാറ്റും പ്രിയ വചസ്സുമായ് ഇനിയ സൌഹൃദച്ചിരി പൊഴിച്ചിടും നറുനിലാ മുഖം, കിനാവു മാത്രമോ അലപോല് ദു:ഖങ്ങള് അവസാനിക്കാതെ ഉയിരിന് തീരത്തേക്കടുത്തിടുമ്പോഴും മനസ്സില് നീ പെയ്വൂ പ്രിയസ്മൃതികള് തന് മഴ; അതെന് വാഴ്വിന് ലയമായ്ത്തീരുന്നു
Subscribe to:
Comments (Atom)